പ്രഥമസ്ഥാനം ദൈവത്തിനു നൽകുക: ഫ്രാൻസിസ് പാപ്പാ

14,  Feb   

യു. കെ വംശജനും, എഴുത്തുകാരനുമായ ഓസ്റ്റിൻ ഐവറിയുടെ  'First belong to God '(ആദ്യം ദൈവത്തിനു സ്വന്തമാവുക) എന്ന പുതിയ ഗ്രന്ഥത്തിനു ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി.  അപരനോടുള്ള തുറവിയുടെയും സ്നേഹത്തിന്റെയും അടിസ്ഥാനം ദൈവത്തോടുള്ള ബന്ധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും, അതിനാൽ ജീവിതത്തിൽ ദൈവത്തിന് പ്രഥമ സ്ഥാനം നൽകണമെന്നും പാപ്പാ തന്റെ ആമുഖത്തിൽ അടിവരയിടുന്നു.

 "ഓരോ ക്രിസ്ത്യാനിയും തൻ്റെ ജീവിതത്തെ നിർവചിക്കുന്ന ഒരു പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന" വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ വചനങ്ങൾ പ്രാരംഭമായി പറഞ്ഞ പാപ്പാ, തുടർന്ന്, പിതാവായ ദൈവത്തിന്റെ സ്നേഹം നമ്മിൽ നിലയുറപ്പിക്കുവാൻ, നമ്മിൽ തന്നെ ഒതുങ്ങിക്കൂടുവാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള പോരാട്ടം അതിശക്തമായി തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു.

ജീവിതം യഥാർത്ഥത്തിൽ എന്താണെന്നു തിരിച്ചറിയണമെങ്കിൽ സഹജീവികളോടുള്ള തുറവി ആവശ്യമാണെന്നും, അതിനു നമ്മെ പ്രചോദിപ്പിക്കുന്നത്, ജീവിതമെന്ന സമ്മാനം പിതാവായ ദൈവത്തിൽ നമുക്ക് ലഭിച്ചതാണെന്നുള്ള ബോധ്യവുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ദൈവത്തിന്റെ സ്നേഹം അതിന്റെ മൂർദ്ധന്യതയിൽ നമുക്ക് മനസിലാക്കിത്തരുന്നത്, തന്റെ പീഡാനുഭവത്തിലൂടെയും, മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും, ദൈവം നേടിത്തന്ന പോരാട്ടവിജയമാണെന്നും പാപ്പാ തന്റെ വാക്കുകളിൽ കുറിക്കുന്നു.

എന്നാൽ ഇന്നും ലൗകികമായ പ്രലോഭനങ്ങൾ, ഉണ്ടെന്നും, അവ നമ്മിൽ തന്നെ ഒതുങ്ങികൂടുവാനും, ജീവിതമെന്നാൽ പരമാധികാരവും സ്വയംപര്യാപ്തനുമാണെന്ന മിഥ്യാധാരണ നമ്മിൽ ഉടലെടുക്കുവാൻ കാരണമാകുന്നുവെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു.ഈ പ്രലോഭനങ്ങൾക്കെതിരെ പോരാടുവാൻ സഭ നൽകുന്ന കൃപയുടെ നീർചാലുകളായ കൂദാശകളുടെ പരികർമ്മങ്ങളും, മറ്റു ഭക്താനുഷ്ഠാനങ്ങളും സഹായകരമാകുന്നുവെന്നും പാപ്പാ പറഞ്ഞു. ഇപ്രകാരം ദൈവീകകൃപയിൽ ആശ്രയം വച്ചുകൊണ്ട് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യരെന്നും ഫ്രാൻസിസ് പാപ്പാ ആമുഖത്തിൽ എഴുതി.

സഹജീവികളോടുള്ള കരുണാർദ്രമായ സ്നേഹം ദൈവീക ശിഷ്യത്വത്തിന്റെ ഭാവമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാലാണ് തന്റെ പത്രോസിനടുത്ത അജപാലശുശ്രൂഷയിൽ കുടിയേറ്റ പ്രശ്നങ്ങളും, പൊതു ഭവനത്തിന്റെ തകർച്ചയുമെല്ലാം ഏറ്റെടുക്കുവാൻ താൻ തയ്യാറായതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. കൃപയുടെ നീർചാലുകളുടെ തുറവി, താൻ പ്രഥമമായി ദൈവത്തിന് സ്വന്തമാണെന്നുള്ള ചിന്തയിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്ന കാര്യവും പാപ്പാ അനുസ്മരിച്ചു.  

 

 


Related Articles

Contact  : info@amalothbhava.in

Top