കണ്ണുകൾ പൂട്ടി ഹൃദയത്തിൽ കരങ്ങൾ അമർത്തിപ്പിടിച്ച് എന്നിലേക്ക് തന്നെ നോക്കുന്ന കാലം നോമ്പുകാലം. ഒരു 33 വയസ്സുകാരൻ കാൽവരിയിൽ ജീവാർപ്പണം ആയതിന്റെ പുണ്യദിനങ്ങൾ. രണ്ട് മരക്കഷണത്തിൽ ചേർത്തുവച്ച ക്രിസ്തുവിനെയും, ചേർത്തുവെച്ച മരക്കഷണങ്ങളെയും, ധ്യാനിക്കുന്ന മനോഹരമായ ഒരു കാലഘട്ടം. മനുഷ്യന്റെ നിസ്സാരതയെ ധ്യാനിക്കുന്ന സമയങ്ങൾ, ഇങ്ങനെയൊക്കെ അലങ്കൃതമാണ് ഈ 50 ദിനരാത്രങ്ങൾ. നോമ്പ് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേയ്ക്ക് കടന്നുവരുന്നത് കഷ്ടപ്പെട്ട് ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നതും, കുരിശിന്റെ വഴിയും ,പരിത്യാഗങ്ങളും ഒക്കെയാണ്. പലപ്പോഴും ഭാരമായി പോയിട്ടുണ്ട് ഇതെല്ലാം. ആർക്കൊക്കെയോ വേണ്ടി ആരെങ്കിലും ഒക്കെ കാണിക്കാനായി പോകുന്ന നമ്മുടെ ഇൗ അനുഷ്ഠാനങ്ങളെ ഒന്ന് ഇഷ്ടപ്പെട്ടു ചെയ്താലോ? ഒന്ന് മനസ്സിരുത്തി പ്രാർത്ഥിച്ചാലോ? പ്രവർത്തിച്ചാലോ? പ്രലോഭനങ്ങൾ വരുമ്പോൾ വചനം കൊണ്ട് നേരിട്ടാലോ ? അതാണ് ക്രിസ്തു നമുക്ക് കാണിച്ചുതന്നത് . കഴിഞ്ഞുപോയ വഴികളെ വിലയിരുത്തി പാപങ്ങളെ ഏറ്റുപറഞ്ഞ് ജീവിതം വിശുദ്ധിയിൽ ഉറപ്പിച്ച് 50 ദിവസങ്ങൾ പുണ്യദിനങ്ങളാക്കി മാറ്റി ക്രിസ്തുവിനോട് താതാത്മ്യപ്പെടാം.